Monday, May 24, 2010

രാമചന്ദ്രൻ കുന്നപ്പള്ളി..

ഒരു കൂട്ട് പിരിയുക എന്ന
ഏറ്റവും വേദനാജനകമായ അനുഭവം ഉണ്ടാവുക
എന്നത് നിർഭാഗ്യവാന്മാർക്കെ
ങ്കിൽ അത്തരമൊരു
നിർഭാഗ്യവാനാണു ഞാൻ.
ഒരിക്കലും പ്രതീക്ഷിക്കാത്ത
ഒരു അപകടത്തിൽ രണ്ടുകൊല്ലം മുൻപ്
ഒരു മെയ് 24 നു വീണു പോവുകയും തുടർന്നു
അടുത്ത വർഷം ജൂൺ പത്തിനു
എനിക്കു നഷ്ടമാവുകയും ചെയ്തതു എന്റെ
ജീവിതം കരുപ്പിടിപ്പിച്ചു തന്ന
ഒരു സഹയാത്രികനെ ആയിരുന്നു..
വെറും സഹയാത്രികൻ
എന്നല്ല എന്റെ ജീവൻ തന്നെ ആയിരുന്നു അദ്ദേഹത്തി
ന്റെ സാന്നിദ്ധ്യം.

ഒരു കാലത്ത് അഭിഭാഷക ലോകത്ത്
എനിക്കൊരു സാധ്യതയുമില്ല്ലാതിരുന്ന
സമയം ഉണ്ടായിരുന്നു, കഴിവുകളെല്ലാം
മറ്റൊരാൾക്ക് വേണ്ടി സ്വയം സമർപ്പിച്ച്
സായുജ്യമടഞ്ഞിരുന്ന ആ കാലത്ത്
ഒരു പ്രണയത്തിന്റെ കുറ്റം ആരോപിച്ച്
ഔദ്യോഗിക ജീവിതത്തിൽ ഗുരുതുല്യനായ
വ്യക്തി പിണങ്ങി നിന്നപ്പോൾ എന്റെ ഒപ്പം
കൈ പിടിച്ച് പടിയിറങ്ങിയപ്പോൾ
എനിക്കു ലഭിച്ചതാണു ആ സൗഹൃദം..

തുടർന്ന് അതി ധീരമായ നടപടിയിലൂടെ
സ്വന്തം ഓഫീസിൽ വളർന്നു വലുതാക്കിയ
എന്നെ കൈപിടിച്ചു നടത്തിയത് എന്തൊക്കെ
ന്യൂനതകൾ ഉണ്ടെങ്കിലും ആ മനുഷ്യനായിരു
ന്നു..ഒരു മെയ്മാസ രാത്രിയിൽ രാഷ്ട്രീയ
ജീവിതത്തിലെ വഴിത്തിരിവാകുമായിരുന്ന
ഒരു സമ്മേളനത്തിന്റെ പോസ്റ്റർ പതിപ്പിക്കുവാൻ
ഇറങ്ങിത്തിരിച്ച അദ്ദേഹം ഒരു ഇരു ചക്ര
വാഹനത്തിന്റെ മുന്നിൽ പെട്ട് ബോധം നഷ്ടപ്പെട്ട്
ആശുപത്രിയിലായത് രണ്ടു വർഷം മുൻപു
ഇതേ ദിനത്തിലായിരുന്നു,മെയ് 24 നു അർദ്ധരാ
ത്രിയിൽ..രാമചന്ദ്രൻ കുന്നപ്പള്ളി..എന്തൊ
ക്കെ ആയാലും ആ സാന്നിദ്ധ്യം ഒരു സന്തോ
ഷമായിരുന്നു, ആ അസാന്നിദ്ധ്യം ഏറ്റവും
വലിയ നഷ്ടം സൃഷ്ടിച്ചത് എനിക്കു മാത്രമായിരുന്നുവല്ലോ..
മറ്റാർക്കുമില്ലാത്ത നഷ്ടം..

ചുരുങ്ങിയ കാലയളവിനുള്ളിൽ
അദ്ദേഹം കൈവയ്ക്കാത്ത നിയമ
മേഖലകൾ ഉണ്ടായിരുന്നില്ല, എത്ര കേസുകളിൽ
അസൂയാവഹമായി അദ്ദേഹം ഹാജരായി, കിളിരൂർ
കേസ്,നാഗമാണിക്യം കേസ്,ഗാർഹിക പീഡനക്കേസുകൾ,
എന്നു വേണ്ട എത്രയെത്ര നൂലാമാലകൾ
അദ്ദേഹം കൈകാര്യം ചെയ്തു തുടങ്ങി..
എല്ലാത്തിനും അദ്ദേഹം എന്റെ കരങ്ങളിൽ
വിശ്വാസമർപ്പിച്ചിരുന്നു, ഇന്ന് അങ്ങനെ വിശ്വസി
ക്കുവാൻ ആരാണുള്ളത്?

നീണ്ട ഒരു വർഷക്കാലം പൂർണ്ണ അബോധാവസ്ഥ
യിൽ കിടന്നു പോയ ആ ശരീരം അല്പമെങ്കിലും
ഒന്നുണർന്നു കാണുവാൻ എനിക്കു മാത്രമായി
രുന്നു ഭാഗ്യം..ഒരു നവംബറിൽ അദ്ദേഹത്തിന്റെ
അബോധാവസ്ഥ കണ്ട് ഒന്നു വിളിച്ചു നോക്കിയപ്പോൾ
എന്റെ കൈയ്യിൽ അദ്ദേഹം ഇറുക്കിപിടിച്ചു,
എന്നെ കൈവിടല്ലേ എന്ന യാചന
ആ കൺകളിൽ ഉണ്ടായിരുന്നോ? എന്റെ പ്രതീക്ഷ
വാനോളം ഉയർന്ന ആ ദിനത്തിൽ
എന്നെ മനസ്സിലായെങ്കിൽ കണ്ണടച്ചു കാണിക്കൂ എന്നു
പറഞ്ഞപ്പോൾ ആവേശപൂർവ്വം
കണ്ണടച്ചു കാട്ടിയ ആ നിമിഷം എനിക്ക് മാത്രമുള്ളത്..
അത് കാണുവാൻ ദേവികച്ചേച്ചിയും പ്രസാദും മാത്രം..
ഇറുക്കിപ്പിടിച്ച കൈ വിടുവിക്കാൻ കഠിന
പ്രയത്നം വേണ്ടി വന്നു എന്നത് ഇന്നോർ
ക്കുമ്പോൾ അല്പം ആശ്വാസം പകരുന്നു..
ആ കൈകൾ അവസാനം വരെയും
എന്നെ വിശ്വസിച്ചുവല്ലോ..



എന്റെ പ്രയാണത്തിനു അന്ന് ആ വിയോഗം
വരുത്തിയ വീടവ്, ഇന്നും നികത്താനാവാതെ..
തീർക്കാനാവാതെ..
ഓർമ്മച്ചിത്രങ്ങളിൽ അദ്ദേഹതിന്റെ സമ്മാനമായ
അനിൽ ഐക്കര എന്ന പേരും ഇടക്കിടെ
പരുക്കൻ ശബ്ദത്തിലുള്ള ‘എന്നിട്ട്’ എന്ന
ചോദ്യവും മാത്രം..

അതുമാത്രം മതി ആ സ്മരണകൾക്ക് മുന്നിൽ
ഏറെക്കാലം പ്രണമിക്കുവാൻ..

രാമചന്ദ്രൻ കുന്നപ്പള്ളി, ആ നാമധേയം
ആർക്കും മായ്ച്ചു കളയുവാനാവാതെ
മനസ്സിൽ കോറിയിട്ടിരിക്കുന്നു, അല്പം
കണ്ണീർത്തുള്ളികൾ എന്നെന്നും
ആ ജീവിതത്തിന്റെ ഓർമ്മയ്ക്കായ്
ഒഴുക്കി വീഴ്ത്തുന്നു..

Sunday, October 25, 2009

രാഹുലും ബിനീഷും പിന്നെ ഒരു റഷ്യന്‍ സുന്ദരിയും..

ആര്‍ക്കും ആരോടും ആരാധന തോന്നാം.
അതിനു പ്രത്യേകിച്ച്‌ കാരണമോ ബന്ധമോ വേണമെന്നില്ല!
അതു പ്രകടിപ്പിക്കുവാന്‍ വിവിധ മാര്‍ഗ്ഗങ്ങളും ഉപയോഗിക്കാം.
ഉദാഹരണത്തിനു മീരാ ജാസ്മിന്റെയോ പദ്മപ്രിയയുടെയോ ആരാധക ലക്ഷങ്ങള്‍
മൊബെയില്‍ ഫോണിലോ ലാപ്‌ ടോപ്പിലോ അവരുടെ ഒരു ചിത്രം കൊണ്ടു നടന്നു എന്നും വരാം.
ഇതിലൊക്കെ ഇത്ര പറയാന്‍ എന്തിരിക്കുന്നു?

ആരാധനയുടെ പുതിയ പതിപ്പാണു പഴശ്ശിരാജ എന്ന സിനിമ പുറത്തിറങ്ങിയപ്പോള്‍ കണ്ടത്‌.
ഫാന്‍സ്‌ അസ്സോസിയേഷനുകള്‍ അത്‌ തമിഴ്‌നാട്‌ മോഡലില്‍ ആഘോഷിച്ചു എന്നാണ്‌ സിന്‍ഡിക്കേറ്റ്‌ പത്രങ്ങള്‍
റിപ്പോര്‍ട്ട്‌ ചെയ്തത്‌. പാലഭിഷേകമൊന്നും ഈ യുള്ളവന്‍ നേരില്‍ കണ്ടില്ല എന്നുള്ളതു കൊണ്ട്‌ ടിവി ക്ലിപ്പിങ്ങുകളെ വിശ്വസിക്കുന്നില്ല..അങ്ങനെയാണേന്റെ പാര്‍ട്ടി പഠിപ്പിച്ചിരിക്കുന്നതും!

അതല്ല പറഞ്ഞ്‌ വരുന്നത്‌. ആരാധനയുടെ സ്വഭാവം എന്തു മാകാം എന്നാണ്‌.
മമ്മൂട്ടിയെ പാലഭിഷേകം ചെയ്തു എന്നും വരാം. മമ്മൂട്ടിയെ അതിനു കിട്ടിയില്ലെങ്കിലൊ മമ്മൂടിയുടെ കൂറ്റന്‍ കട്ടൗട്ടില്‍ അതു നിര്‍വ്വഹിച്ചുവെന്നും വരാം. മമ്മൂട്ടിയുടെ ഒരു ചിത്രം മൊബെയിലിലോ ലാപ്‌ ടോപ്പിലോ സൂക്ഷിച്ചു എന്നും വരാം.

എന്തെങ്കിലും മുങ്കൂര്‍ ജാമ്യമാണു ഈ വരികള്‍ എനു വായനക്കാര്‍ തെറ്റിദ്ധരിക്കരുത്‌.
അല്ലേയല്ല. വസ്തുതകളെ സിന്‍ഡിക്കേറ്റ്‌ മാധ്യമക്കണ്ണിലൂടെയല്ലാതെ പഠിക്കുവാനുള്ള ശ്രമമാണ്‌.
എങ്ങനെയൊക്കെയാവരുത്‌ മാധ്യമ സിന്‍ഡിക്കേറ്റ്‌ പത്രപ്രവര്‍ത്തനം എന്നതിന്‌ കാമ്പുള്ള ഒരു ലേഖനമാണു ലക്ഷ്യം.

അതു കൊണ്ട്‌ പറയട്ടെ,
ഒരു മന്ത്രി പുത്രന്റെ ചിത്രം ഒരു റഷ്യന്‍ സുന്ദരിയുടെ ലാപ്‌ ടോപ്പില്‍ കണ്ടതില്‍ എന്തപകാതയാണുള്ളത്‌?
ബിനീഷ്‌ കോടിയേരിയുടെ കാര്യമാണു പറയുന്നത്‌. തങ്കം പോലെയുള്ള മന്ത്രിയുടെ പൊന്നു പോലെയുള്ള പുത്രന്‍.
കാണാത്ത കാര്യം പറഞ്ഞ്‌ നടക്കുന്നതും റിപ്പോര്‍ട്ട്‌ കൊടുക്കുന്നതും മാധ്യമ മലയാളികള്‍ക്ക്‌ ഒരു ത്രില്ലാണ്‌.
അവര്‍ ഏതു സുന്ദരിയെ പോലിസ്സ്‌ പിടിച്ചാലും ലാപ്‌ ടോപ്പില്‍ ബിനീഷ്‌ കോടിയേരിയുടെ ചിത്രം ഉണ്ടോ എന്ന് പരതിയിരിക്കും. ചിത്രമില്ലെങ്കില്‍ ബ്ലൂടൂത്ത്‌ വഴി പോലിസ്സുകാരനെ ഉപയോഗിച്ച്‌ ഒരെണ്ണം കയറ്റി വിടുകയും ചെയ്യും.
എന്തു ചെയ്യാനാണ്‌, അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനെതിരെ പത്ര സമ്മേളനം നടത്തുമ്പോള്‍ അതും ഈപത്രങ്ങള്‍ തന്നെ വേണമല്ലോ എഴുതാന്‍..?

അതു കൊണ്ട്‌ വാര്‍ത്ത പ്രസിദ്ധീകരിച്ച്‌ കന്നട ചാനലിനെതിരെ നിയമയുദ്ധം പ്രഖ്യാപിച്ചു. അവിടെ കേസു കൊടുക്കുമോ ഇല്ലയോ എന്നൊക്കെ ആരന്വേഷിക്കാന്‍..?

ഗതികേടു കൊണ്ടാണ്‌. അവിടെ ഭരിക്കുന്നതാവട്ടെ സംഘപരിവാരുകാരും.
അവര്‍ക്കു കോടിയേരി എന്നു വച്ചാല്‍ ജീവനാണ്‌. എപ്പോള്‍ കണ്ടാലും കെട്ടിപ്പിടിക്കും.

പിന്നെയല്ലേ കോടിയേരിയുടെ മകന്‍..?
പണ്ട്‌ രാഹുല്‍ഗാന്ധി കുമരകത്തു വന്ന് ഏതോ ഒരു സുന്ദരിയുമായി
രണ്ടു രാത്രി ഒരു ഹോട്ടല്‍ മുറിയില്‍ ചെസ്സു കളിച്ചിരുന്നതാണ്‌!!
അന്ന് ആരും ആ സുന്ദരിയുടെയോ സുന്ദരന്റെയോ ലാപ്‌ ടോപ്പ്‌ പരിശോധിച്ചില്ലല്ലോ.
പരിശോധിച്ചിരുന്നുവെങ്കില്‍ കിട്ടുമായിരുന്ന ചിത്രങ്ങളുടെ ഭീകരത ഈ മാധ്യമ സിന്‍ഡിക്കേറ്റുകള്‍ ചിന്തിച്ചതുമില്ല.
ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി ചെയ്തതിന്റെ പത്തിലൊന്ന് കാര്യങ്ങള്‍ പോലും ബിനീഷ്‌ കോടിയേരി ചെയ്തിട്ടില്ല.
പാവം റഷ്യന്‍ സുന്ദരി, അവര്‍ ബാംഗളൂരില്‍ ഒരു ചായ കുടിക്കുവാന്‍ വന്നതാണ്‌.
ഇന്ത്യയില്‍ ഏറ്റവും ആരാധിക്കപ്പെടുന്ന യുവത്വത്തിന്റെ പ്രതീകമായി അവര്‍ കണ്ടത്‌
ഈ കൊച്ചു കേരളത്തിലെ ഒരു മന്ത്രിയുടെ മകനെയാണ്‌.
കഷ്ടകാലം എന്നല്ലാതെ എന്തു പറയുവാന്‍.
അവര്‍ കേരളത്തില്‍ വന്നു എന്നു പറയുവാന്‍ ന്യായമില്ല.
ബാംഗളൂരിലേക്ക്‌ ബിനീഷിനെ വിളിപ്പിച്ചു. ആരാധന മൂലം ഒന്ന് കാണുവാന്‍ മാത്രം.
റഷ്യന്‍ ആരാധികയല്ലേ ഒന്ന് കണ്ടു കളയാമെന്ന് നമ്മുടെ പാവം ബിനീഷും കരുതിക്കാണും.
തന്നെ ആരാധിക്കുന്നതില്‍ സന്തുഷ്ടി പൂണ്ട്‌ 'അന്ത ഹന്തയ്ക്കിന്ത പട്ട്‌', എന്ന് പ്രഖ്യാപിച്ച്‌,
തന്നെ എല്ലായ്പ്പോഴും കണ്ടിരിക്കുവാന്‍ ഒരു ചിത്രവും സമ്മാനിച്ച്‌ ബിനീഷ്‌ പോയി.
അപ്പോള്‍ തുടങ്ങിയതാണു സുന്ദരിയുടെ കഷ്ടകാലം.

അനാശാസ്യമെനോ മറ്റോ ഒക്കെ ആരോപിക്കപ്പെട്ട്‌ അവര്‍ അറസ്റ്റിലായി.
കേരള പോലീസിനു മാത്രമല്ല, ഇപ്പോള്‍ കര്‍ണ്ണാടക പോലിസിനും ഈ ഒരൊറ്റ പണിയേയുള്ളൂ.
കോടികള്‍ കട്ടും കൊന്നും കൊലവിളിച്ചും വിലസുന്ന വന്‍ കിട കള്ളന്മാരെ അവര്‍ മൈന്‍ഡ്‌ ചെയ്യൂല.
പകരം സുന്ദരിമാരാരെങ്കിലും ഒന്നു സന്തോഷിക്കുവാന്‍ അല്‍പനേരം പരസ്പര സന്തോഷത്തിലേര്‍പ്പെട്ടാല്‍ അപ്പോള്‍ പിടിക്കും. അനാശാസ്യമെന്നും പെണ്‍ വാണിഭ സംഘമെന്നും (ഇതൊക്കെ ആ റഷ്യന്‍ സുന്ദരിക്ക്‌
എങ്ങനെ മനസ്സിലാക്കിക്കൊടുക്കും എന്നാണു സംശയം!)
പേരിട്ട്‌ വന്‍ കിട സിന്‍ഡിക്കേറ്റ്‌ മാധ്യമങ്ങളില്‍ സചിത്ര ലേഖനങ്ങളും പ്രസിദ്ധീകരിക്കും.

കോട്ടയത്ത്‌ വനിതാ പോലീസുകാരികള്‍ തന്നെ ഫോണില്‍ കൂടി പഞ്ചാര വര്‍ത്തമാനമൊക്കെ
പറഞ്ഞ്‌ ചില ആണുങ്ങളെ വശീകരിച്ച്‌ കേസില്‍ പ്രതിയാക്കി എന്നാണു കേട്ടത്‌.
പാവം ആണുങ്ങള്‍!

ഇങ്ങനെയൊക്കെ ആയാലും റഷ്യന്‍ സുന്ദരിയുടെ ലാപ്‌ റ്റോപ്പില്‍ ഒരു ചിത്രം കിടന്നു
എന്നു പറഞ്ഞതു കൊണ്ട്‌ ബിനീഷ്‌ കോടിയേരിയുടെ ആരാധകര്‍ക്ക്‌ ഒരു പഞ്ഞവും ഉണ്ടാകുവാന്‍ പോകുന്നില്ല.
രാഹുല്‍ ഗാന്ധിയെ ഒന്നു തൊടുവാന്‍ ചില കാമ്പസ്‌ പെണ്ണുങ്ങള്‍ കാണിച്ച ആവേശമാണു ബിനീഷിന്റെ മാതൃക.
കുടുംബ ജീവിതം ഒരു വിധത്തില്‍ തത്രപ്പെട്ടങ്ങ്‌ തുടങ്ങിയതേയുള്ളു.
ഓടിച്ചിട്ടു കെട്ടി എന്നൊക്കെ കേട്ടിട്ടേയുള്ളു. അതിനിടയിലാണ്‌ ഒരു പോള്‍ മുത്തൂറ്റ്‌ മരിച്ചത്‌.
കഷ്ടകാലം പിന്നെയും വിടാതെ പിടികൂടുന്നു. ഇപ്പോഴിതാ റഷ്യന്‍ സുന്ദരിയുടെ ആരാധനയ്ക്കിരയായതും കുറ്റം.

കോടിയേരിക്ക്‌ ആറ്റുകാലിനെ ഫൊണില്‍ വിളിക്കുകയോ
പാഴൂര്‍ പടിപ്പുരയില്‍ ചെന്നിരിക്കുകയോ ചെയ്യാനാവില്ല, അതു കൊണ്ട്‌ പറയുകയാ,
ആരെങ്കിലും ഒരു നൂല്‍ ജപിച്ചു കെട്ടിക്കൊടുത്തിരുന്നുവെങ്കില്‍ ഈ കഷ്ടകാലം അങ്ങ മാറിക്കിട്ടിയേനെ..!

അല്ലാ ഈ കോടിയേരിയുടെ മകന്‍ മാത്രമെന്താ ഇങ്ങനെ?
വേറെ എത്രയോ മന്ത്രി പുത്രന്മാരുണ്ട്‌? ഇതിനാണു ഗോസ്സിപ്പ്‌ എന്നു പറയുന്നത്‌.
ആരാധകര്‍ കൂടുമ്പോള്‍ അസൂയ കൊണ്ട്‌ എതിരാളികള്‍ പടച്ചു വിടുന്നതാണു ഗൊസ്സിപ്പ്‌.
ബിനീഷിനു കേരളത്തില്‍ ആരാധകര്‍ കൂടി എന്നതിനു വേറെ തെളിവുകള്‍ വേണോ?

കോടിയേരി ബാലകൃഷ്ണന്‍ സിന്ദാബാദ്‌!ബിനിഷ്‌ കോടിയേരി സിന്ദാബാദ്‌!!

വാല്‍ക്കഷ്ണം: ആദ്യമുണ്ടായിരുന്ന ഇമേജൊക്കെ മാറ്റി നല്ല മന്ത്രിയെന്ന് പേരു സമ്പാദിച്ചു വന്നതായിരുന്നു പാവം കോടിയേരി ബാലകൃഷ്ണന്‍. പുത്ര സ്നേഹത്താല്‍ അതുംകൂടി ഇല്ലാതാക്കുമെന്നേ ഇനി അറിയാനുള്ളൂ!

Friday, August 29, 2008

അനീതിയുടെ അഡ്‌മിഷന്‍ ഹിയറിംഗ്‌!

മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ജന സൗഹൃദകോടതികള്‍ വേണമെന്ന അഡ്വ. കെ രാംകുമാറിന്റെ
ലേഖനമാണ്‌ ഈ കുറിപ്പിനാധാരം. (ഈ ലേഖനത്തില്‍ കോടതി പരിസരങ്ങളും ജൂനിയര്‍
അഭിഭാഷകരും ആണ്‌ നന്നാവേണ്ടത്‌ എന്ന് സൂചിപ്പിച്ചാണ്‌ അദ്ദേഹം എഴുതിയത്‌).
കോടതികളുടെ മനോഭാവത്തില്‍ നിന്നു വേണം ആദ്യം തുടങ്ങേണ്ടത്‌ എന്നു വ്യക്തമാണ്‌.
അത്‌ നിയമങ്ങള്‍ കൊണ്ട്‌ രൂപപ്പെടുത്താവുന്നതല്ല. മറിച്ച്‌ വ്യക്തമായ അന്തര്‍ദര്‍ശനമുള്ള
ന്യായാധിപന്മാരെ സൃഷ്ടിക്കുന്നതിലൂടെ മാത്രമേ സാധിക്കൂ.നീതിപൂര്‍വ്വകമായ കാഴ്ചപ്പാടില്ലാത്തവരാണ്‌
പല ജഡ്ജിമാരും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഒരു ചെറിയ കോടതി കേന്ദ്രീകരിച്ച്‌ നടത്തിയ പഠനത്തില്‍ മനസ്സിലാക്കുവാന്‍ സാധിച്ച
കണക്കുകള്‍ അതിശയകരമാണ്‌. മുന്‍സിഫിന്റെ അറുപത്‌ ശതമാനം വിധികള്‍ അപ്പീലില്‍ റദ്ദാക്കപ്പെടുന്നു.
ബാക്കി വരുന്ന നാല്‍പതു ശതമാനം വിധികളില്‍ എണ്‍പത്‌ ശതമാനവും ഹൈക്കോടതിയില്‍ തിരുത്തപ്പെടുന്നു.
സുപ്രീം കോടതിയില്‍ ഇവിടെ ബാക്കിവരുന്ന വിധികളില്‍ ബഹു ഭൂരിപക്ഷവും തിരുത്തപ്പെടുന്നു.
അപ്പോള്‍ കീഴ്ക്കോടതിയെ സമീപിച്ചവരില്‍ എത്ര ശതമാനത്തിനു അവിടെ നിന്ന് നീതി ലഭിച്ചിട്ടുണ്ടാവണം?

ഫയലില്‍ സ്വീകരിക്കുവാനുള്ള വാദം നിര്‍ത്തലാക്കിയേ തീരൂ. അഡ്മിഷന്‍ ഹിയറിംഗിനെ കേസുകളുടെ
എണ്ണം കുറയ്ക്കുന്നതിനുള്ള ആയുധമായിട്ടാണ്‌ ഹൈക്കോടതി കാണുന്നത്‌. എതിര്‍കക്ഷി ഹാജരായി
കേസില്‍ ഒരു വിട്ടുവീഴ്ചാ മനോഭാവം കാട്ടാവുന്ന അവസ്ഥ ആലോചിക്കുവാന്‍ പോലും കോടതികള്‍
തയ്യാറാവുന്നില്ല. എതിര്‍കക്ഷിയെ യാതൊരു വിവരവും അറിയിക്കാതെ തള്ളുന്ന എത്രയോ അനീതികള്‍
ചൂണ്ടിക്കാട്ടുവാന്‍ സാധിക്കും? ഒരു പരാതിയും ഇല്ലാതെ ഒരു വ്യവഹാരിയും കോടതികളെ സമീപിക്കില്ലല്ലോ.
ഇപ്പോള്‍ അഡ്മിഷന്‍ എന്നത്‌ കേസ്‌ പരിഗണനയ്ക്ക്‌ എടുക്കുന്ന ജഡ്ജിയുടെ ഒരു ഔദാര്യം മാത്രമായിത്തീര്‍ന്നിരിയ്കുന്നു.
ഒരൊത്തു തീര്‍പ്പിനുള്ള സാധ്യത പോലും പരിഗണിയ്ക്കാതെയും പരിശോധിക്കാതെയും നിഷ്കരുണം തള്ളുന്ന കേസുകള്‍
ആര്‍ക്ക്‌ വേണ്ടിയാണ്‌ വിധിക്കുന്നത്‌? ഇതേ പോലെ തന്നെയാണ്‌ കേസ്‌ നടത്തുന്ന അഭിഭാഷകാടുള്ള
വിരോധം തീര്‍ക്കുന്നത്‌. ഒരു കേസില്‍ ഒരുതവണ അഭിഭാഷകന്‍ പ്രതിനിധീകരിക്കുവാന്‍ അബദ്ധവശാല്‍
വിട്ടു പോയി എന്നിരിക്കട്ടെ, വ്യവഹാരി അറിയാതെ ആ കേസില്‍ എതിരായി വിധി വരികയായി.
ഇത്‌ നീതി പൂര്‍വ്വകമാണോ?

നൂറു ശതമാനം വീഴ്ച മൂലമുള്ള വിധികളുമുണ്ടാവുന്നത്‌ കക്ഷിയുടെ വീഴ്ചയാവില്ല,
അഭിഭാഷകരുടെ വീഴ്ചയാവും. ഈ സന്ദര്‍ഭത്തില്‍ വിധി പുറപ്പെടുവിക്കുന്നതിനു മുന്‍പ്‌
വ്യവഹാരിക്ക്‌ നോട്ടീസ്‌ കൊടുത്ത്‌ അഭിഭാഷകനു സംഭവിച്ച വീഴ്ച അറിയിക്കേണ്ടതല്ലേ?
ഇങ്ങനെയൊരുനടപടിയില്ലാതെ വിധി വരുന്നതു കൊണ്ട്‌ ആരാണ്‌ യഥാര്‍ത്ഥത്തില്‍ സഹിക്കേണ്ടി വരുന്നത്‌?
ആത്യന്തികമായി പാവപ്പെട്ട വ്യവഹാരിയുടെ നട്ടെല്ലൊടിക്കുന്ന വിധികള്‍ ഇപ്പോഴും അവരുടെ കുറ്റം
കൊണ്ടല്ലാതെ വന്നു കൊണ്ടേയിരിക്കുന്നു.

കോടതികള്‍ക്ക്‌ തീര്‍പ്പുകളാണ്‌ വലുത്‌. ഏതു വിധത്തിലായാലും ഫയലുകളില്‍ കുറവു വരുത്തുക
എന്ന ലക്ഷ്യത്തില്‍ മാത്രം അവര്‍ പ്രവര്‍ത്തിക്കും. വാറന്റുകള്‍ പുറപ്പെടുവിക്കും. നോട്ടീസ്‌
പോലുമില്ലാതെ ജാമ്യബോണ്ടുകള്‍ റദ്ദാക്കും.

ഇതൊക്കെ മനോഭാവം മാറിയാലേ ശരിയാക്കുവാന്‍ സാധിക്കൂ. ഇതിനു പുറമേയാണ്‌ വനിതകള്‍ക്ക്‌
പോലുമുള്ള പ്രാഥമിക സൗകര്യങ്ങളില്ലാത്ത കോടതികളും പരിസരവും. രാംകുമാറിന്റെ ലേഖനത്തിലെ
ഇടത്തരക്കാരായ അഭിഭാഷകരെ അടച്ചാക്ഷേപിക്കുന്ന വരികള്‍ തീര്‍ത്തും അനുചിതമായിപ്പോയി.
ആദ്യം കോടതികളെ നന്നാക്കുവാന്‍ ശ്രമിക്കൂ, അപ്പോള്‍ അഭിഭാഷകരെ കുറ്റം പറയേണ്ടി വരില്ല.

(ഇത്‌ മാതൃഭൂമി 12-4-2008 ലെ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്നു).

Wednesday, July 23, 2008

ഒരു ജീവിത ചിത്രവും ഒറ്റ ചോദ്യവും!




മുകളില്‍ കാണുന്ന ചിത്രം വളരെ പ്രസക്തിയുള്ളതാണ്‌.
ഇതൊരു മാനസാന്തരത്തിനു വഴി തെളിച്ച ചിത്രമാകുന്നു.

ചിത്രം വ്യക്തമാണല്ലോ അല്ലേ?
നട്ടുച്ച വെയിലില്‍, പൊടിച്ചിട്ട കരിങ്കല്‍ കഷണങ്ങള്‍ക്ക്‌
മുകളില്‍ കുട ചൂടിക്കിടന്നുറങ്ങുകയാണ്‌ ആ സ്ത്രീ...!
അതീവ മൃദു മെത്തകളില്‍,
എയര്‍ കണ്ടീഷന്‍ഡ്‌ മുറിയില്‍,
തണുത്ത ലഹരി പാനീയം കഴിച്ച്‌,
സുഖലോലുപതയുടെ മടിത്തട്ടില്‍ കിടന്നിട്ട്‌ ഉറക്കം വരാത്തവരുടെ
സമൂഹത്തില്‍ ആണ്‌ ഈ സ്ത്രീ മെറ്റല്‍ക്കൂനയില്‍ വെയിലത്ത്‌ ഉറങ്ങുന്നത്‌!
ഈ സ്ത്രീയുടെ ഉറക്കം തീര്‍ച്ചയായും ക്യാമറയ്ക്കും
അതു കാണുന്നവര്‍ക്കും നല്ല ഒരു വിരുന്നു തന്നെ!

കോട്ടയത്ത്‌ തിരുനക്കര പഴയ പോലീസ്‌ സ്റ്റേഷന്‍ ഗ്രൗണ്ടാണ്‌ സംഭവസ്ഥലം.
അവിടെ കാര്‍ പാര്‍ക്ക്‌ ചെയ്ത്‌ ഏറ്റവും സുഭിക്ഷമായ ഒരു ഊ ണ്‌ കഴിച്ചിട്ട്‌
കാറില്‍ കയറുകയായിരുന്നു ഞാനും ഒരു സുഹൃത്തും കൂടി.
അപ്പോഴാണ്‌ ഈ സ്ത്രീയുടെ കിടപ്പ്‌ കാണുന്നത്‌.
അവര്‍ അപ്പോള്‍ കുട നിവര്‍ത്തിപ്പിടിച്ച്‌ കിടന്നതിനു
ശേഷം കിടപ്പ്‌ ഒന്നു ശരിയാക്കുകയായിരുന്നു.
ഉടനടി എന്റെ കാര്യബോധം ഉണര്‍ന്നു. ബ്ലോഗിനു പറ്റിയ ചിത്രം.
നല്ല അടിക്കുറിപ്പും കഥയും ചേര്‍ക്കാം,ഇതു ഹിറ്റായതു തന്നെ.
ഒരു സ്ത്രീയല്ലേ, ഒരു പാട്‌ പ്രാധാന്യമുള്ള ചിത്രമാകുമെന്നതില്‍ സംശയമില്ല.
ഞാന്‍ ക്യാമറയില്‍ ആ ചിത്രം പകര്‍ത്തി. ആ സ്ത്രീ അതൊന്നും അറിഞ്ഞതേയില്ല.
ആ ചിത്രം വളരെയധികം ആസ്വാദന ശേഷി ഉളവാക്കുന്നതായിരുന്നു.
ഞങ്ങള്‍ക്ക്‌ വളരെയധികം സന്തോഷം തോന്നി.ഇത്‌ സമൂഹത്തെ കാട്ടിക്കൊടുക്കണം,
എന്നിട്ട്‌ സാമൂഹിക സ്നേഹത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കണം!

ഈ ചിത്രവും കൊണ്ട്‌,ഞങ്ങള്‍,
വൈകുന്നേരം എത്തിയ ഒരു സുഹൃത്തിനോട്‌,
വിവരങ്ങള്‍ പറഞ്ഞു കേള്‍പ്പിച്ചു.
അദ്ദേഹത്തിനും വളരെ സന്തോഷമായതായി ഭാവിച്ചു..
ഒടുവില്‍ ചിത്രത്തിന്റെ മനോഹാരിതയുടെ വര്‍ണ്ണന
മൂര്‍ധന്യതയില്‍ എത്തിയപ്പോള്‍ ആണ്‌ അദ്ദേഹം
ആ 'ഒറ്റച്ചോദ്യം' പുറപ്പെടുവിച്ചത്‌.

""അതേയ്‌, ഇതൊക്കെയാണെങ്കിലും ഈ ചിത്രം സമൂഹത്തിന്റെ കണ്ണ്‍ തുറപ്പിക്കും
എന്നൊക്കെയല്ലേ പറയുന്നത്‌? ഒന്നു ചോദിച്ചോട്ടെ?"...

"...................?"

"ഈ ചിത്രമെടുത്തതിനു ശേഷമെങ്കിലും താങ്കള്‍ ആ സ്ത്രീയുടെ അടുത്ത്‌ പോയി ,
എന്താണവര്‍ അവിടെ അങ്ങനെ കിടന്നുറങ്ങുവാന്‍ കാരണം എന്ന് ചോദിച്ചോ?" !!!

"............!"

ഒന്നും പറയുവാനുണ്ടായിരുന്നില്ല.
ആ സ്ത്രീയെ ഇനി കാണുവാന്‍ ഒരു മാര്‍ഗ്ഗവുമില്ലല്ലോ...!

അതിനു മുന്‍പൊരു ദിവസം
മരണത്തെ മുഖാമുഖം കാണുന്ന ആരുടെയോ ചിത്രം
മോബെയില്‍ ഫോണില്‍ എടുത്തതിനെ വിമര്‍ശിച്ചത്‌
പെട്ടെന്ന് ഓര്‍മ്മ വന്നു.

പിന്നീട്‌ ഒരിക്കലും ആ ചിത്രം ഞാന്‍ മറന്നില്ല.
പിന്നീടെപ്പോഴും ചിത്രങ്ങളെടുക്കുന്നതിനു മുന്‍പേ
ഈ ചിത്രത്തിനു പിന്നിലെ ജീവിത ചിത്രം എന്റെ മനസ്സില്‍ മിന്നിമായും...!

....

Tuesday, July 22, 2008

സത്യം പറയുന്ന സാധാരണ ജനം.

വാസുവണ്ണന്‍ ഭയങ്കര നിരാശയിലാണ്‌.
ഇരിപ്പോ പൂങ്കാവനം ഷാപ്പിലും.

മൂന്നു നാലു പേര്‍ അങ്ങേരെ ചീയേര്‍സ്‌ പറഞ്ഞു ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്‌..
എന്നാല്‍ കള്ള്‌ കുപ്പികള്‍ കാലിയാകുന്നു
എന്നല്ലാതെ വാസുവണ്ണന്‍ ഇതൊന്നുമല്ല ശ്രദ്ധിക്കുന്നത്‌..
ഉറക്കെ പറയുകയാണ്‌
"ഭണത്തിനു മീതെ ഭരണം ഭറക്കും..ഭറ ഭറക്കും.."

എന്നിട്ടു കരച്ചിലിന്റെ വക്കത്തോളമെത്തിയ സ്വരത്തില്‍
പതുക്കെ വളരെ പതുക്കെ പറഞ്ഞു..
"അതേയ്‌ കോടികള്‍ മുടക്കിയവന്മാരൊക്കെ അടുത്ത തെരഞ്ഞെടുപ്പ്‌ വരട്ടെ..
കാണാം..നമുക്ക്‌ കാണാം.."

"താനെന്തോ ചെയ്യും..?"നാണപ്പന്‌ ദേഷ്യം വന്നു..
"എടൊ പഹയാ..തന്നെപ്പോലുള്ളവര്‍ക്ക്‌ നാലു കുപ്പി കള്ള്‌ മോന്താന്‍ ഒരു കാരണം
അല്ലാതെ ഇതൊക്കെ എന്തോന്ന്..മിണ്ടിപ്പോകല്ല്.."


"അതല്ലന്നേയ്‌..സോണിയാ ഗാന്ധിയും പണം വാരിക്കൊടുത്തെന്നാ കേട്ടത്‌!"ബാലന്‍ ഏറ്റു പിടിച്ചു..

"അബ്‌ രടെ കാരിയം മിണ്ടിപ്പോകരുതിവിടെ.."പുരുഷനും തുടങ്ങി..

"ഇദെന്തായിത്‌..ആണവകരാര്‍ എങ്ങനെ നമുക്ക്‌ ഗുണപരമായി ഒപ്പുവക്കാം എന്ന് ആരും പറഞ്ഞില്ലല്ലാ..
അവര്‍ക്കും ഒരു ചുക്കും അറിയാന്‍ പാടില്ല മാഷേ.."രാജു പൊതു വിജ്ഞാനം വിളമ്പി.

"കരാര്‍ പോട്ടടേ..ഈ സര്‍ക്കാര്‍ ഇനി എന്തൊക്കെ പുകിലാണോൂണ്ടാക്കി വയ്കാന്‍ പോണേ.."
പുരുഷന്‍ പിന്നെയും ചൂടായി..

"നാണമില്ലല്ലാടേ പറയാന്‍, ഇത്രയും കാലം സര്‍ക്കാരിനെ വളര്‍ത്തിയ നിനക്കൊക്കെ
എന്തു കാര്യം ഇതില്‍ ഇടപെടാന്‍.."?ഗോപിയുടെ സംഘപാരമ്പര്യം ജ്വലിച്ചു..

വാസുപിള്ള കരയാന്‍ തുടങ്ങി.
ഇന്നലേ മുതല്‍ തൊള്ളി വെള്ളം കുടിച്ചിട്ടില്ല..
നമ്മടെ രാജ്യം വില്‍ക്കാന്‍ പോകുന്നു എങ്ങനെ ഉറങ്ങും?ഉണ്ണും?

"പണ്ടേ പറഞ്ഞിട്ടില്ലേ അളിയാ,,പാമ്പിനെ പാലൂട്ടി വളര്‍ത്തല്ലെന്ന്..
ഇപ്പോ എന്തായി..നമ്മടെ ബല്യ സഖാക്കള്‍ക്ക്‌ എല്ലാം അന്‍ഷു മിനിറ്റ്‌ പൊറകോട്ടാണോടേ..?"
വാസു പിന്നെയും വിടുന്നില്ല.

അതിനുത്തരം ഒരു നീണ്ട കൈയ്യ്ടി ആയിരുന്നു..
കള്ളിന്റെ ലഹരിയില്‍ അവര്‍ അങ്ങനെ ചില സത്യങ്ങള്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു..
അതിനിടെയില്‍ കറന്റ്‌ പോയി..

"ഏടെടെ..ഇനി പവ്വര്‍കട്ടെന്നൊന്നും മിണ്ടിപ്പോകല്ല് കേട്ടാ.
നമ്മക്കിനി ആണവ വൈദുതി കിട്ടും..കേട്ടാ"
ആരുടെയോ സ്വരം..

"നീ പോടെ..അവന്റമ്മേടെ ആണവ വൈദ്യുതി..."

"എടാ..നീ അമ്മയ്ക്ക്‌..""പ്ധിം..ടിന്‍,,ആകെപ്പാടെ ബഹളമായി..

"എന്തെടേയ്‌ ഇതു പാര്‍ലമെന്റാ..മിണ്ടാതിരിയെടെ.."
എന്ന സ്വരം കേള്‍ക്കുന്നത്‌ വരെ ബഹളം തുടര്‍ന്നു..

ഒടുവില്‍ ആ സ്വരത്തിന്റെ ഉടമയ്ക്ക്‌ അവരെല്ലാവരും കൂടി
ഒരു ഇരട്ടപ്പേരിട്ടു..എന്തെന്നോ?


"സോമനാഥ്‌ ചാറ്റര്‍ജി"!

..

പോരേ..?